2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സുനിൽ പി ഇളയിടം / റഫീഖ്‌ ഇബ്രാഹിം


മാർക്‌സിന്റെ ചിന്താജീവിതത്തിൽ പല വഴിത്തിരിവുകളുമുണ്ട്-, അടിസ്ഥാനപരമായ ഒരു ചരടായി മുതലാളിത്ത ഉൽപാദന വ്യവസ്ഥയുടെ വിമർശനം തുടരുമ്പോൾത്തന്നെ അദ്ദേഹം ധാരാളം അന്വേഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്-. ജീവിതാന്ത്യകാലത്ത്- വടക്കെ അമേരിക്കയിലെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും കോളനിരാജ്യങ്ങളുടെ വിമോചനത്തെക്കുറിച്ചുമെല്ലാം മാർക്‌സ്‌  കൂടുതൽ ആലോചിക്കുന്നുണ്ട്-.

'ബുദ്ധിജീവികള്‍ എന്ന വിശേഷണമര്‍ഹിക്കുന്നത് സമൂഹത്തെ സംബന്ധിച്ചും മനുഷ്യജീവിതത്തെ സംബന്ധിച്ചും പ്രസക്തമായ ചില കാര്യങ്ങള്‍ പറയുന്നവര്‍ക്കാണ്. അല്ലാതെ പതിനാലാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതികളെക്കുറിച്ചറിയാവുന്ന പണ്ഡിതന്മാര്‍ക്കല്ല' നോം ചോംസ്‌കി (ലാംഗ്വേജ് ആന്‍ഡ് പൊളിറ്റിക്‌സ്).

പ്രൊഫ. സുനില്‍ പി ഇളയിടം, സമകാലിക മലയാള പൊതുമണ്ഡലത്തില്‍ വിശേഷണങ്ങളാവശ്യമില്ലാത്ത പേരാണ്. പ്രാഥമികമായി മാര്‍ക്‌സിസ്റ്റ് ചിന്തകനും ദ്വിതീയമായി സംസ്‌കാരവിമര്‍ശകനുമാണദ്ദേഹം. ഈ രണ്ട് വഴികളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വൈജ്ഞാനികാന്വേഷണങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. വൈജ്ഞാനികതയുടെ പ്രചാരണോദ്ദേശ്യം മുന്‍ നിര്‍ത്തി സംവാദാത്മകമായ ഒരു പരിപ്രേക്ഷ്യവും വിനിമയസമ്പ്രദായവും അങ്ങേയറ്റം ജനകീയമായി സ്ഥാപിച്ചെടുത്തു എന്നതാണ് സുനില്‍ പി ഇളയിടത്തിന്റെ പ്രസക്തി.  ഒരു സവിശേഷ പാഠം അതായി രൂപവത്കരിക്കപ്പെട്ടതിന് പിറകിലെ പ്രക്രിയകളെ പ്രാഥമിക ഉപാദാനങ്ങളെ മുന്‍നിര്‍ത്തി ക്രോഡീകരിക്കുന്ന, അതുവഴി പാഠനിര്‍മ്മിതിയുടെ ചരിത്രത്തെ തെളിയിച്ചെടുക്കുന്ന ഒരു പരിചരണരീതിയാണിത്. ഈ പരിപ്രേക്ഷ്യത്തിന് സമാന്തരമായി, മൗലികമായ ഗവേഷണ പ്രവര്‍ത്തനങ്ങളും വായനകളും അദ്ദേഹത്തിന്റേതായുണ്ട്.


തന്റെ ധൈഷണിക രാഷ്ട്രീയ ജീവിതത്തെ അദ്ദേഹം ക്രമപ്പെടുത്തിയിരിക്കുന്നത് വിശാലാര്‍ഥത്തില്‍ രണ്ടുവഴിയിലൂടെയാണെന്ന് കാണാം. ഒന്ന്, സമകാലിക വിജ്ഞാന വ്യവഹാരങ്ങളുടെയും മലയാള വൈജ്ഞാനികതയുടെയും ഇടയിലെ ചാലകമായി. രണ്ട്, ഹിന്ദുത്വയുടെയും വര്‍ഗീയവാദികളുടെയും ആശയങ്ങള്‍ക്കെതിരായ പ്രചാരകനായി. ഈ രണ്ടുവഴിയും തമ്മില്‍ സൂക്ഷ്മതലത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ആദ്യത്തേത് വൈജ്ഞാനികതയെ രാഷ്ട്രീയവത്കരിച്ച് അധീശസാംസ്‌കാരികതയെ നേരിടാനുള്ള ശ്രമമാണ്, രണ്ടാമത്തേത് ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനമെന്ന നിലയില്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും ഉയര്‍ത്തിപ്പിടിക്കലാണ്. മുഖ്യധാരാ മാര്‍ക്‌സിസത്തിനകത്തെ ആന്തരവിമര്‍ശകന്‍ എന്ന സ്ഥാനവും സുനില്‍ പി ഇളയിടം നിര്‍വഹിക്കുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെ പ്രയോഗരൂപങ്ങള്‍ കൈയൊഴിഞ്ഞതോ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ സ്ഥാനങ്ങളെക്കുറിച്ചുള്ള നിരന്തര ഓര്‍മ്മപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണ്. സമകാലികമെന്ന് വിളിക്കാവുന്ന ജ്ഞാനമണ്ഡലങ്ങളെ മാര്‍ക്‌സിസവുമായി കൂട്ടിയിണക്കാന്‍ മലയാളത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ മുന്‍നിരയില്‍ സുനില്‍ പി ഇളയിടം നിലകൊള്ളുകയും ചെയ്യുന്നു.

രാഷ്ട്രീയ പ്രചാരകന്‍ എന്ന നിലയില്‍ അദ്ദേഹമേര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കഴിഞ്ഞ പത്തിരുപത്തഞ്ച് വര്‍ഷത്തെ നിരന്തര പ്രഭാഷണത്തിലൂടെ സ്വകീയമായ ഒരു ശൈലിയും രീതിയും അദ്ദേഹം രൂപീകരിച്ചെടുത്തിട്ടുണ്ട്. അതൊട്ടും താര്‍ക്കികമല്ല, ഒട്ടും പുരുഷഭാഷയെ പിന്തുടരുന്നതല്ല, അന്തിമമായ ശരിയെ ക്രമപ്പെടുത്തിയതായി അവകാശപ്പെട്ട, അതിന് പുറത്തുള്ളവയെ വകതിരിച്ച് പുറത്താക്കുന്നതല്ല. അത് ഉള്‍ക്കൊള്ളലിന്റേതും സ്വയം വിമര്‍ശനത്തിന്റെയും അതാര്‍ക്കികതയുടെയും സ്വയം വിമര്‍ശനത്തിന്റേതുമാണ്. ദേശീയതയുടെ ചരിത്രം, കേരളീയ നവോത്ഥാനം, ശ്രീനാരായണ ഗുരു, തുടങ്ങി നാനാവിഷയമേഖലകളെ സ്പര്‍ശിക്കുന്ന പ്രഭാഷണപരമ്പരകള്‍ അദ്ദേഹത്തിന്റേതായുണ്ട്. എങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന അഞ്ചുദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പരയാണ്. ഏകദേശം പത്തോളം വേദികളില്‍ ഇതിനകം അവതരിപ്പിക്കപ്പെട്ട ഈ പ്രഭാഷണം വിപുലമായ ഡാറ്റാബെയ്‌സിനെ മുന്‍നിര്‍ത്തി മഹാഭാരതത്തിന്റെ പാഠരൂപീകരണ ചരിത്രത്തെയും അതിന്റെ ബഹുത്വത്തെയും പറയുന്നതില്‍ ഊന്നുന്നു. നിലവില്‍, ഈ പ്രഭാഷണപരമ്പരയിലുള്‍പ്പെടുത്തപ്പെട്ട വിഷയങ്ങള്‍ മുന്‍നിര്‍ത്തി മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന ബൃഹദ് പുസ്തകം അദ്ദേഹത്തിന്റേതായി വന്നുകഴിഞ്ഞു. പുസ്തകം രൂപപ്പെടുത്തിയ സംവാദ മണ്ഡലങ്ങളെയും മാര്‍ക്‌സിസ്റ്റ് എന്ന നിലയിലുള്ള തന്റെ രാഷ്ട്രീയസ്വത്വത്തെയും മുന്‍നിര്‍ത്തി സുനില്‍ പി ഇളയിടം സംസാരിക്കുന്നു.


Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ