2022 ഡിസംബർ 20, ചൊവ്വാഴ്ച

ജുഡീഷ്യറി ആക്രമിക്കപ്പെടുമ്പോൾ - മുൻ ചീഫ്‌ ജസ്‌റ്റിസ്‌ അജിത്‌ പ്രകാശ്‌ ഷാ ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

അടുത്തിടെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറും നിയമമന്ത്രി കിരൺ റിജിജുവും പ്രകടിപ്പിച്ച അഭിപ്രായങ്ങളെ ജഡ്‌ജിമാരുടെ നിയമനത്തിൽ ഇന്ത്യൻ സുപ്രീംകോടതി പിന്തുടരുന്ന കൊളീജിയം സംവിധാനത്തിനു നേരെയുള്ള കടന്നാക്രമണമായി കാണേണ്ടതാണ്‌. ഇന്ത്യൻ ഭരണഘടനയെ പോറലേൽപ്പിക്കാതെ നിലനിർത്തുന്ന പ്രധാന ഘടകത്തിന്റെ അടിസ്ഥാനഘടനാ സിദ്ധാന്തം കൊളീജിയം സംവിധാനമാണെന്നത്‌ സൗകര്യപൂർവം മറന്നു കൊണ്ടാണ്‌ ഈ കടന്നാക്രമണം. 2014-ൽ അധികാരത്തിൽ വന്നതു മുതൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേൽ കൈകടത്താൻ ഇപ്പോഴത്തെ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജുഡീഷ്യൽ നിയമനത്തിൽ പ്രശ്‌നങ്ങളുണ്ട്‌ എന്നതിനോട്‌ യോജിക്കുകയും കൊളീജിയം സംവിധാനത്തെ വിമർശിക്കുകയും ചെയ്യുന്ന ഒരാളാണ്‌ ഞാൻ. എന്നാലും ഇപ്പോൾ സർക്കാരിൽ നിന്നുള്ള ഈ കടന്നാക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതും തികച്ചും അനാവശ്യവുമാണ്. ഭരണഘടനയുടെ സംരക്ഷകനായും നിയമത്തിന്റെ അന്തിമ വിധികർത്താവായും വിഭാവനം ചെയ്യപ്പെട്ട സുപ്രീംകോടതിക്ക് പരസ്‌പരവിരുദ്ധമായ ഒരു ചരിത്രമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജുഡീഷ്യറിയെ തകർക്കാൻ ഇന്ദിര ഗാന്ധിയുടെ കീഴിലുള്ള സർക്കാർ ശ്രമിച്ചപ്പോൾ, ജസ്റ്റിസ് എച്ച് ആർ ഖന്ന ഒഴികെയുള്ള മുഴുവൻ ജഡ്‌ജിമാരും അന്നു നടന്ന പൗരാവകാശ ധ്വംസനത്തിൽ പങ്കാളികളായിരുന്നു. ജുഡീഷ്യറിക്ക് അകത്തും പുറത്തും നിന്ന് ദശാബ്ദങ്ങളായി ഉയർന്ന ഒരുപാട് പ്രതികരണത്തിനും അഴിച്ചുപണികൾക്കും ശേഷം, ആ ഇരുണ്ട ദിനങ്ങൾ ഉപേക്ഷിച്ച്‌ കടന്നു പോകാനായി.  എന്നാൽ, അന്ന് നമ്മളെ വിഷമിപ്പിച്ച സംഭവങ്ങൾ ഇപ്പോൾ വീണ്ടും നമ്മെ പീഡനമായി ഉയർന്നു വന്നിരിക്കുന്നു.
ജുഡീഷ്യറിയെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമായി ഇപ്പോൾ തുടർച്ചയായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത്‌ എക്സിക്യൂട്ടീവിനെ ഏറ്റവും ശക്തമായ സ്ഥാപനമാക്കാനുള്ള വലിയ ദൗത്യത്തിന്റെ ഭാഗമായാണ്‌. എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്വം ഇന്ന്‌ ഓർമ മാത്രമാകുന്നു.
കാരണം അതിന്റെ പ്രവൃത്തികളെക്കുറിച്ച് ആരും ചോദ്യമൊന്നും ഉന്നയിക്കുന്നില്ല. എക്‌സിക്യൂട്ടീവിനെ ഉത്തരവാദിത്വത്തോടെ നയിക്കാൻ ചുമതലപ്പെട്ട വിവിധ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും അവർക്ക്‌ അനുകൂലമായി രൂപപ്പെടുത്തുകയും ബോധപൂർവം അത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള ദൗത്യവും 2014 മുതൽ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്‌. അതിന്റെ പ്രയത്നങ്ങൾ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പോലെ ധീരമായിരിക്കില്ല, പക്ഷേ, അതേ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. ഭരണകൂടം പ്രായോഗികമായി ഉറക്കം തൂങ്ങിയ നിലയിലാണെന്ന്‌ തോന്നുമ്പോഴും എക്‌സിക്യൂട്ടീവിന് മുൻതൂക്കം ലഭിക്കുന്നു. ജനാധിപത്യത്തിന്റെ അവിഭാജ്യമായ സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക്‌ ജനാധിപത്യത്തെത്തന്നെ കൊല്ലാനും പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനും ഉപയോഗിക്കുന്ന ‘തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യങ്ങളെ' സമാന്തരമായി സൃഷ്ടിക്കാനാകും. 2014നു ശേഷം ലോക്പാലിനെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷനെ നിഷ്‌ക്രിയമാക്കി. ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, രാഷ്ട്രീയ എതിരാളികൾ അല്ലെങ്കിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന ആർക്കെതിരെയും  നടപടിയെടുക്കാൻ അന്വേഷണ ഏജൻസികളെ കിട്ടുന്ന അവസരത്തിലെല്ലാം ദുരുപയോഗം ചെയ്യുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പു കമീഷൻ വിട്ടുവീഴ്ച ചെയ്യുന്നതായി വ്യക്തമാകുന്നു. വിവരാവകാശ കമീഷൻ ഏതാണ്ട് പ്രവർത്തന രഹിതമാണ്. ഇത്തരത്തിലുള്ള പട്ടിക നീണ്ടതും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. എക്‌സിക്യൂട്ടീവ്‌ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ കഴിയുന്ന -അക്കാദമിക് സമൂഹം, മാധ്യമങ്ങൾ, പൗരസമൂഹം എന്നിവയെല്ലാം വ്യവസ്ഥാപിതമായി അപകീർത്തിപ്പെടുത്തപ്പെട്ടിരിക്കുന്നു.  സർവകലാശാലകൾ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയിൽ പക്ഷപാതരഹിതമായ ഒരു മുഖ്യധാരാ മാധ്യമസ്ഥാപനം നിലവിലില്ല. മാധ്യമങ്ങൾ മിക്കവാറും സർക്കാരിന്റെ  പ്രചാരണയന്ത്രമായി. പൗരസമൂഹത്തെയും സാവധാനത്തിൽ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്.
ഉയിർത്തെഴുന്നേൽക്കണം 
ജുഡീഷ്യറി
നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമീഷൻ (എൻജെഎസി) ആക്ടിനെപ്പറ്റി 2015-ൽ സുപ്രീംകോടതിയുടെ തീരുമാനമുണ്ടായ ശേഷം, ദീപക് മിശ്ര ഇന്ത്യയുടെ ചീഫ് ജസ്റ്റിസായതു മുതൽ, പ്രത്യേകിച്ച് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരുടെ കാലയളവിൽ നീതിന്യായ സംവിധാനം നിഷ്‌ക്രിയമായി നില കൊള്ളുകയായിരുന്നു. എക്സിക്യൂട്ടീവിന് വിധേയമായി പ്രവർത്തിക്കുകയായിരുന്നു കോടതി. തൽഫലമായി, കൊളീജിയത്തിനെതിരെ കുശുകുശുപ്പ് പോലും ഉയർന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് ചീഫ്‌ ജസ്റ്റിസുമാർക്കൊപ്പം പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ കോടതിയിൽ കൂടുതൽ ഉറച്ച നിലപാടെടുക്കുകയും ആത്മ വിശ്വാസമുള്ള  ശബ്ദത്തിൽ സംസാരിക്കുകയും ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും ശക്തമായ സ്ഥാപനമെന്ന നിലയിൽ പൗരാവകാശങ്ങളുടെ അവസാനത്തെ ശക്തികേന്ദ്രവും അന്തിമ സംരക്ഷകനുമാണ് ജുഡീഷ്യറിയെന്ന് എക്സിക്യൂട്ടീവ് തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ആധുനിക ഇന്ത്യയുടെ ആദ്യ വർഷങ്ങളിൽ ജുഡീഷ്യൽ നിയമനങ്ങളിൽ തീരുമാനങ്ങൾ എടുത്തിരുന്നത്‌ ചീഫ്‌ ജസ്റ്റിസിന്റെ ഉപദേശ പ്രകാരമായിരുന്നെന്ന് ചരിത്രം പറയുന്നു. സമവായത്തെക്കുറിച്ച് പര്യാലോചിച്ചിരുന്നില്ലെങ്കിലും നമ്മുടെ ഭരണഘടനാ സ്ഥാപക പിതാക്കന്മാർക്ക് ഒരു സ്വതന്ത്ര ജുഡീഷ്യറി വിലമതിക്കാനാകാത്തതായിരുന്നു. നിയമനങ്ങളിൽ രാഷ്ട്രീയ സമ്മർദവും പരിഗണനയും ഉണ്ടാകരുതെന്നും എന്നാൽ ‘നല്ല യോഗ്യതയുള്ളവരുമായി കൂടിയാലോചന നടത്തലും ശരിയായ ഉപദേശം നൽകലും’ ഉചിതമാണെന്ന കാര്യത്തിൽ ഡോ. ബി ആർ അംബേദ്കർ അസന്ദിഗ്‌ധമായ നിലപാട്‌ എടുത്തു. നെഹ്‌റുവിന്റെ കാലഘട്ടത്തിൽ ഈ സമീപനം തുടർന്നു. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇത്തരത്തിലുള്ള നിയമനപ്രക്രിയയിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചു. സമകാലിക വെല്ലുവിളികൾക്കുള്ള ചരിത്രപരമായ പ്രതികരണമായാണ് കൊളീജിയം സംവിധാനം സൃഷ്ടിച്ചത്. ജുഡീഷ്യൽ നിയമനങ്ങളിൽ കൈകടത്തുന്നതിൽ നിന്നും എക്സിക്യൂട്ടീവിനെ തടയുകയെന്ന ലക്ഷ്യമായിരുന്നു കൊളീജിയം സംവിധാനം ഉണ്ടാക്കുന്നതിനു പിന്നിൽ. എന്നിരുന്നാലും ‘ജഡ്‌ജിമാരെ നിയമിക്കുന്ന ജഡ്‌ജിമാർ’ ഒരിക്കലും നല്ല ആശയമല്ലെന്നും വ്യക്തമായ ചട്ടങ്ങളും ഉത്തരവാദിത്വ സംവിധാനങ്ങളുമുള്ള ഔദ്യോഗിക നിയമന കമീഷനാണ് ഏറ്റവും അനുയോജ്യമായ മാർഗമെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.

നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമീഷൻ നിയമത്തിന് ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ, അതിന് ‘പ്രമുഖ വ്യക്തികൾ' എന്ന് വിളിക്കപ്പെടുന്നവർക്ക് വീറ്റോ നൽകുന്നത്‌ ഉൾപ്പെടെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ തുരങ്കംവയ്‌ക്കുന്ന രീതിയിൽ  ഘടനാപരമായ നിരവധി പിഴവുകൾ  ഉണ്ടായിരുന്നു. കോടതിക്ക് ഈ പിഴവുകൾ വായിച്ച് ഓരോ നിയമന തെരഞ്ഞെടുപ്പും കാര്യക്ഷമമാക്കുന്നതിന്‌ ഒരു സംവിധാനം സ്ഥാപിക്കാമായിരുന്നു. എന്നാൽ, നിയമത്തിൽ എന്തെങ്കിലും മാറ്റംവരുത്താനോ പരിഷ്‌കരിക്കാനോ സർക്കാർ തയ്യാറായില്ല. ഒടുവിൽ, നിയമം പൂർണമായും റദ്ദാക്കാൻ കോടതി നിർബന്ധിതമായതു കൊണ്ട്‌ നമ്മെ വീണ്ടും കൊളീജിയം സംവിധാനത്തിന്‌ വിട്ടു കൊടുത്തു. നല്ലതോ ചീത്തയോ ആയാലും, കൊളീജിയം സമ്പ്രദായം നിലവിൽ നിയമമാണ്. അത് എക്സിക്യൂട്ടീവടക്കം എല്ലാവരും കർക്കശമായി പാലിക്കേണ്ടതുണ്ട്. പകരം, ധിക്കാരിയായ  സർക്കാർ സുപ്രീംകോടതിയുമായി സഹകരിക്കാനോ കൂടിയാലോചിക്കാനോ വിസമ്മതിക്കുന്നതാണ്‌ കാണുന്നത്‌. കൊളീജിയം നിർദേശിച്ച പേരുകൾ വർഷങ്ങളായി തീർപ്പു കൽപ്പിക്കാതെ വച്ചിരിക്കും. ഒടുവിൽ അപ്രതീക്ഷിതമായി മര്യാദയില്ലാത്ത രീതിയിൽ തിരികെ നൽകും. ഒഴിവുകളുടെ പ്രശ്നം രൂക്ഷമാക്കുന്ന സർക്കാർ, കേസുകൾ കെട്ടിക്കിടക്കുന്ന കാര്യത്തിൽ സ്വന്തം വീഴ്‌ചയെകുറിച്ച്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. ജഡ്‌ജിമാരുടെ എണ്ണം ആവശ്യത്തിന്‌ ഇല്ലാത്തതോടൊപ്പം നീതിന്യായരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും കേസുകൾ കെട്ടിക്കിടക്കുന്നതിന്‌ പ്രധാന കാരണമാണ്‌. സർക്കാരുകളുടെ കാരുണ്യത്താലാണ്‌ കോടതികൾക്ക്‌ ധനസഹായം ലഭിക്കുന്നത്‌. അതു പോലെ, ഉന്നത നീതിപീഠങ്ങളിലെ ഒഴിവുകൾക്ക് പ്രധാന കാരണം സർക്കാർ തന്നെയാണ്‌. തങ്ങൾക്ക്‌ അനുകൂലമല്ലാത്തതോ അല്ലെങ്കിൽ ചൊൽപ്പടിക്ക്‌ നിൽക്കാത്തതോ ആയ വ്യക്തികളുടെ പേരുകൾ അംഗീകരിക്കാൻ സർക്കാർ വിസമ്മതിക്കുന്നതോടെ ഒഴിവുകൾ നികത്താനാകുന്നില്ല.

ഇതെല്ലാം ഒരേ കാര്യത്തിലേക്ക് ആവർത്തിച്ച് വിരൽ ചൂണ്ടുന്നു. അതായത് നിയമന സംവിധാനം കുറ്റമറ്റതാക്കണം. വ്യക്തവും നിയമാധിഷ്‌ഠിതവുമായ സംവിധാനത്തിന്റെ കാര്യത്തിൽ തീർപ്പാക്കാത്തതിനാൽ, നിലവിലുള്ള കൊളീജിയം സംവിധാനം പോലും മെച്ചപ്പെടുത്താൻ കഴിയും. നിയമനങ്ങൾക്ക്‌ വ്യക്തമായി നിർവചിക്കപ്പെട്ട മാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പിലെ സുതാര്യതയും ഉത്തരവാദിത്വവും ഉദ്യോഗാർഥികളെ ഉന്നതസ്ഥാനത്തേക്ക്‌ പരിഗണിക്കാൻ മികച്ച രീതിയിലുള്ള വിലയിരുത്തൽ, വൈവിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനുള്ള മെച്ചപ്പെട്ട മാർഗങ്ങൾ എന്നിവ ഉറപ്പുവരുത്തണം. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സുതാര്യത ഉറപ്പുവരുത്തി ഘടനാപരമായി മികച്ചതും സന്തുലിതവുമായ നിയമനിർമാണത്തിലൂടെ ഒരു ജുഡീഷ്യൽ കമീഷനെ കൊണ്ടു വരുന്നതിന്‌ ദീർഘകാലാടിസ്ഥാനത്തിൽ പരിശ്രമിക്കാവുന്നതാണ്‌. ഈ മാറ്റങ്ങൾ വരുത്താനുള്ള മികച്ച അവസരമാണ് രണ്ടു വർഷത്തെ കാലാവധിയുള്ള ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന് ലഭിച്ചിരിക്കുന്നത്‌. അതുവരെ, കെട്ടികിടക്കുന്ന കേസുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങളും ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനങ്ങളിലോ അല്ലെങ്കിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ചകൾ പോലുള്ള ഉചിതമായ വേദികളിലോ ചർച്ച ചെയ്യണം.

മാധ്യമ അഭിമുഖങ്ങളോ പാർലമെന്ററി ചർച്ചകളോ ഇതിന് യോജിച്ചതല്ല. ഇത്തരം ചർച്ചകൾ സർക്കാരിന് സഹകരണ മനോഭാവം ഇല്ലെന്ന കാഴ്ചപ്പാട് ശക്തിപ്പെടുത്താനും അത് അക്രമാസക്തമാക്കാനും മാത്രമേ സഹായിക്കൂ. സുപ്രീംകോടതിയിലെ നേതൃത്വം ഇപ്പോൾ നല്ല കൈകളിലാണെന്നും സമ്മർദങ്ങളെയും ആക്രമണങ്ങളെയും മാന്യമായും സംയമനത്തോടെയും ചെറുക്കുമെന്നും നമുക്ക് ഉറപ്പിക്കാം. സർക്കാർ കല്ലെറിയുന്നത് തുടരുകയാണെങ്കിൽ, രാജ്യത്തെ നിയമം അനുസരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനോ നിർബന്ധിക്കാനോ ഉള്ള വഴികൾ ജുഡീഷ്യറി കണ്ടെത്തണം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കുവേണ്ടിയും ജനാധിപത്യം സംരക്ഷിക്കുന്നതിനും സുപ്രീംകോടതിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വഴി ഇതാണ്‌.
Read more: https://www.deshabhimani.com/articles/ajith-prakash-shah/1062761

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ