2020 മാർച്ച് 26, വ്യാഴാഴ്‌ച

സഹജീവികൾക്ക് സ്വാതന്ത്ര്യവും സമത്വവും നൽകുന്നതാണ് രാജ്യ സ്നേഹം .

പൗരാവകാശ ലീഗ് സ്വാഗത പ്രസംഗം ജോൺ ചാണ്ടി

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ആക്കം കൂട്ടിയ ജനകീയ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു പൗരാവകാശ ലീഗ് (സിവിൾ റൈറ്റ്സ് ലീഗ് ).1919 ഏപ്രിൽ 5 ന് കോട്ടയത്ത് നടന്ന പൗരാവകാശ ലീഗ് സമ്മേളനത്തിൽ ജോൺ ചാണ്ടി നടത്തിയ സ്വാഗത പ്രസംഗത്തിൽ പൗരാവകാശ ലീഗിന്റെ ലക്ഷ്യം ഇങ്ങിനെ വിശദീകരിക്കുന്നു. ഭാരതത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും സാമൂഹിക സ്വാതന്ത്ര്യം ഇനിയും എത്രയോ അകലങ്ങളിലാണ്. ദേശ സ്നേഹത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന സമകാലീന ഭാരതത്തിൽ ഇന്നും പ്രസക്തമാണ് പൗരാവകാശ ലീഗ്  ദശകങ്ങൾക്ക് മുമ്പ് ഉയർത്തിയ ദർശനങ്ങൾ.
പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഉദ്ധരിക്കുന്നു.

" ഒരാൾ തന്റെ രാജ്യത്തെ സ്നേഹിക്കുകയും അതിന്റെ സർവ്വതോന്മുഖ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഒരു പൗരന്റെ ഒഴിച്ചു കൂടാനാകാത്ത കടമയാണ്. ഇതാണ് യഥാർത്ഥ ദേശ സ്നേഹം. പ്രയോജനങ്ങൾക്കു വേണ്ടി മാത്രം രാജ്യത്തെ സ്നേഹിക്കുന്നത് ദേശ സ്നേഹമല്ല , സ്വാർത്ഥതയാണ്. 
തനിക്കു മാത്രമായി രാജ്യ ഭരണം നടത്തുകയും രാജ്യത്തിന്റെ ബൃഹത്തായ ജീവിതത്തെ കുറച്ചു പേർക്കായി തല്ലിക്കെടുത്തുകയും ചെയ്യുന്നതും ദേശ സ്നേഹമല്ല , സ്വാർത്ഥതയാണ്. നമ്മൾ കേവലം കൂറു പുലർത്തുന്നവരും നിയമാനുസൃതം ജീവിക്കുന്നവരും മാത്രമാകരുത്. നമ്മൾ സജീവ ദേശാഭിമാനികളായിരിക്കണം.  രാജ്യത്തെ സ്നേഹിക്കുന്നതിലൂടെ സഹജീവികൾക്ക് സമത്വവും ,സ്വാതന്ത്ര്യവും ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്നതിലൂടെ , സാമൂഹിക ജീവിതത്തിൽ അധ:സ്ഥിതരെ കൈപിടിച്ചുയർത്താൻ സഹായിക്കുന്നതിലൂടെ , പാവപ്പെട്ടവന്റെ സ്വാതന്ത്ര്യ മാർഗ്ഗത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിലൂടെ , അസ്പ്രശ്യതയുടെ പൈശാചിക സമ്പ്രദായത്തിനെതിരെ പ്രവർത്തിക്കുന്നതിലൂടെ , ആവശ്യമുള്ളപ്പോൾ അനുഷ്ഠിക്കേണ്ട ആത്മ ത്യാഗത്തിലൂടെ മാത്രമേ നമുക്ക് യഥാർത്ഥ രാജ്യ സ്നേഹികളാകാൻ കഴിയൂ. ഇത്തരത്തിൽ പ്രവർത്തിക്കുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം"
കടപ്പാട്.
(എൻ.ബി.എസ് പ്രസിദ്ധീകരിച്ച. ഡോ.കെ.കെ.കുസുമൻ രചിച്ച 
നിവർത്തന പ്രക്ഷോഭണം എന്ന ഗ്രന്ഥം പേജ് 13)

2020 മാർച്ച് 20, വെള്ളിയാഴ്‌ച

കോവിഡ് 19 പ്രതിരോധത്തിന് ഇനി വേണ്ടത് തീവ്ര ജാഗ്രത

അലംഭാവം എത്ര നിസാരമെങ്കിലും ഫലം മഹാ വിപത്ത്

ലോകമാകെ കടുത്ത ജീവനാശം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ പ്രതിരോധിക്കാൻ കടുത്ത ജാഗ്രതയാണ് ഇനിയാവശ്യം. ഇതിനകം കൊടിയ ജീവനാശങ്ങൾ ഉണ്ടായ ചൈന , ഇറ്റലി , ഇറാൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഏറെ പിന്നിലാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. 

ആശുപത്രി കിടക്കകൾ ഇന്ത്യയിൽ ആഗോള ശരാശരിയിൽ താഴെ

ലോകാരോഗ്യ സംഘടന അവസാനം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ആയിരം പേർക്ക് അഞ്ച് ആശുപത്രി കിടക്കളെങ്കിലും ഉണ്ടായിരിക്കണം. ഇന്ത്യയിൽ 0.9 കിടക്കകൾ മാത്രമാണുള്ളത്. ചൈനയിലാകട്ടെ ആയിരം പേർക്ക് 2017 - ലെ കണക്ക് പ്രകാരം 4.34 കിടക്കകളുണ്ട്. ഇറ്റലിയിൽ 3.18 കിടക്കളുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ പോലും 3.31 കിടക്കകൾ ഉണ്ടെന്നത് ഓർമ്മിക്കണം. 

ആരോഗ്യ സുരക്ഷ സർക്കാർ നിക്ഷേപത്തിലും ഇന്ത്യ പിന്നിൽ

ചൈന ജി.ഡി.പിയുടെ 5.1 ശതമാനം ആരോഗ്യ സുരക്ഷക്ക് വേണ്ടി ചിലവഴിക്കുന്നത്. ഇന്ത്യയാകട്ടേ ചിലവഴിക്കുന്നത് 3.7 ശതമാനം മാത്രം. ഇറ്റലി ജി.ഡി.പിയുടെ 8.9 ശതമാനം ആരോഗ്യ രക്ഷക്ക് മാറ്റി വക്കുന്നുണ്ട്. ചൈനയുടെ ആളോഹരി ആരോഗ്യ രക്ഷാ ചിലവ്  398.3 ഡോളറെങ്കിൽ ഇന്ത്യയുടെ 111.6 മാത്രം. ഇറ്റലിയുടേതാകട്ടേ ആളോഹരി ചിലവ് 2738.7 ഡോളർ. 

ഡോക്ടർ മാർ, നേഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫ് എണ്ണത്തിലും ഇന്ത്യ പിന്നിൽ

ചൈനയിൽ ആയിരം പേർക്ക് 1.8 ഫിസിഷ്യന്മാർ ലഭ്യമെങ്കിൽ ഇന്ത്യയിൽ 0.8 മാത്രം.ചൈനയിൽ ആയിരം പേർക്ക് 2.3 നേഴ്സ & മിഡ് വൈഫു മാരുള്ളപ്പോൾ ഇന്ത്യയിൽ 2.1 മാത്രം. സ്പെഷ്യലിസ്റ്റിക് സർജിക്കൽ ഫോഴ്സ് ഒരു ലക്ഷം പേർക്ക് ചൈനയിൽ 40 .1 എങ്കിൽ ഇന്ത്യയിൽ 6.8 മാത്രം. ഇറ്റലിയിലാകട്ടെ 142.4 ആണ്.

ജനസാന്ദ്രതയിൽ ഇന്ത്യ മുന്നിൽ

 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്റിൽ 416 ആണെങ്കിൽ ചൈനയുടേത് 148 മാത്രമാണ്. ഇറ്റലിയിലെ ജന സാന്ദ്രത 200.3 മാത്രം. 

രോഗ പ്രതിരോധം തന്നെ രക്ഷാമാർഗം

ഇന്ത്യയെക്കാൾ മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഉള്ള , ജന സാന്ദ്രത കുറവുള്ള ചൈനയെയും, ഇറ്റലിയെയും കോറോണാ വൈറസ് അപകട സ്ഥിതിയിലെത്തിച്ചെങ്കിൽ ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ ഏറെ പിന്നിലുള്ളതും ജന സാന്ദ്രത ഏറിയതുമായ ഇന്ത്യ രോഗ പ്രതിരോധത്തിൽ തീവ്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും എത്തുക.  അതായത് ഇനിയും പ്രതിരോധ വാക്സിൻ കണ്ടു പിടിക്കാത്ത കോവിഡ് 19 വൈറസ് ബാധിച്ച് കൂട്ടത്തോടെ  ജനങ്ങൾക്ക് ആശുപത്രി ചികിത്സ വേണ്ടി വന്നാൽ അവർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ആരോഗ്യ പാശ്ചാത്തല സൗകര്യങ്ങളോ , ആരോഗ്യ പ്രവർത്തകരോ ഇല്ലാതിരിക്കെ വൻ ദുരന്തത്തെയാകും നാം നേരിടേണ്ടി വരിക.

മഹാമാരിയെ പ്രതിരോധിക്കാൻ അണിചേരാം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ മഹാ മാരിയെ നേരിടാൻ ചെയ്യുന്ന ശ്രമങ്ങൾക്കു പൂർണ്ണ പിന്തുണ നൽകാൻ ഓരോ പൗരനും തയ്യാറാകണം. രോഗ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾ മാത്രമാകണം നാം പാലിക്കേണ്ടത്. രോഗം ബാധിച്ചതിന് ശേഷമുള്ള ചികിത്സയെക്കാൾ മുൻഗണന രോഗം വരാതിരിക്കാനുള്ള മുൻകരുതലും ജാഗ്രതയുമാണ് ഇന്നാവശ്യം.

അവലംബം : ലോക ബാങ്ക് റിപ്പോർട്ട്.