2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

അധികാര വികേന്ദ്രീകരണം നേതാവിനും, ഭാര്യക്കും, മക്കള്‍ക്കും വരെ മാത്രം

പഞ്ചായത്ത് തെര്ഞെടുപ്പിന്‍റെ കുളമ്പടി നാദം മുഴങ്ങിക്കഴിഞ്ഞു.സംവരണ വാര്‍ഡുകള്‍ കണ്ടെത്താനുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌  ഇപ്പോള്‍.
വാര്‍ഡ് വനിതാ സംവരണമാകുമ്പോള്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും,സംവരണ ബാധയൊഴിയുമ്പോള്‍ ഭര്‍ത്താവ്  സ്ഥാനാര്‍ത്ഥിയാകുകയും ചെയ്ത് പഞ്ചായത്ത് ഭരണം കുടുംബ സ്വത്താക്കുന്നതിനെ വിലക്കുന്ന കെ.പി..സി.സി മാര്‍ഗ്ഗ നിര്‍ദ്ദേശം ഇതിനകം പല യു.ഡി.എഫ് സ്ഥാനമോഹികളുടെയും ഉറക്കം കെടുത്തിക്കഴിഞ്ഞു. പഞ്ചായത്ത്  അധികാര വികേന്ദ്രീകരണം എന്നത് സ്വന്ത്രം കുടുംബത്തില്‍ മാത്രം  കേന്ദ്രീകരിക്കുന്ന ഇത്തരം കപട "ജനസേവകര്‍ക്കു" വീണ്ടും വീണ്ടും മത്സരിക്കാന്‍ ഇടം ലഭിക്കാതിരിക്കാന്‍ ജനകകീയ ഇട പെടല്‍ ഉണ്ടാകണം. മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്ഥാനമോഹം തലക്ക് പിടിച്ച് കൂറുമാറിയവര്‍ക്കും ഇനി സീറ്റു നല്‍കേണ്ടതില്ലെന്ന കെ.പി.സി.സി നിര്‍ദ്ദേശവും ചില സ്ഥാന മോഹികള്‍ക്ക് പാരയായിരിക്കുകയാണ്.
നാട്ടിന്‍ പുറത്തെ റിയല്‍ എസ്റ്റേറ്റുകാരും,ബ്ളേഡ് കുബേരകളും തങ്ങളുടെ വ്യാപാര താല്‍പര്യം സംരക്ഷിക്കാന്‍ സീറ്റു വിലക്കെടുക്കാന്‍ പണച്ചാക്കുമായി ഇതിനകം രംഗത്തിറങ്ങിക്കഴിഞ്ഞു. എങ്ങിനെയും സീറ്റുകള്‍ കൈവശപ്പെടുത്താന്‍ പള്ളിയെയും,ക്ഷേത്രത്തെയും ജാതി സംഘടനകളെയുമെല്ലാംതരാതരം പോലെ ഉപയോഗിക്കുന്നതില്‍ വിരുതന്മാരാണവര്‍. ഇത്തരം എട്ടുകാലി മമ്മൂഞ്ഞൂമാര്‍ ഈ തെരഞ്ഞെടുപ്പുകാലത്തും പുനര്‍ജനിക്കുന്നുണ്ട്.
മതങ്ങളും ,പുരോഹിതന്മാരും ഒക്കെ രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പണാധിപത്യത്തിന് കീഴങ്ങുന്ന പല മത പുരോഹിതന്മാരും സ്വന്തം മൂലധന താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഇഷ്ടക്കാര്‍ക്കു അനര്‍ഹമായി സീറ്റ് തരപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ തിണ്ണ നിരങ്ങുന്ന ലജ്ഞാകരമായ കാഴ്ചകളും പലപ്പോഴും കാണാറുണ്ട്.ഇതിനെതിരായ ചെറുത്തു നില്‍പ്പ് അതാതു മതങ്ങളുടെ വിശ്വാസികളില്‍ നിന്നു തന്നെ ഉയര്‍ന്നു വരണം.  സീറ്റു കിട്ടുമെങ്കില്‍ ഖദര്‍ മാറ്റി കാവി പുതക്കാനും,കാവിയൂരി ഖദറണിയാനും തയ്യാറെടുത്താണ് പലരുടെയും നില്‍പ്പ്. ജനങ്ങളെ സേവിക്കാനുള്ള ഇക്കൂട്ടരുടെ ആര്‍ത്തി അപാരം തന്നെ. തുടര്‍ച്ചയായി പഞ്ചായത്ത് ഭരിച്ച് വീണ്ടും സേവിക്കാന്‍ ആര്‍ത്തിയോടെ നെട്ടോട്ടം ഓടുന്നവര്‍ ഇതിനകം സമ്പാദിച്ച സ്ഥാവര-ജംഗമ വസ്തുക്കളെന്തൊക്കെയെന്നും,വരുമാന സ്രോതസ് എന്താണെന്നും പരസ്യ പ്പെടുത്തുവാന്‍ തയ്യാറാകുമോ...കാത്തിരുന്നു കാണാം. കരാറുടമകളുമായുള്ള അവിഹിതബന്ധങ്ങളിലൂടെ നാടിന്‍റെ വികസനഫണ്ടുകള്‍  പിന്‍വാതിലിലൂടെ കുടുംബ മൂലധനമാക്കി മാറ്റിയ കപട ജനസേവകരായ മുന്‍ പഞ്ചായത്തംഗങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ജനകീയ ജാഗ്രതയുണ്ടാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ