2012 ജൂലൈ 17, ചൊവ്വാഴ്ച

കര്‍ഷകനു പട്ടിണി മരണം ! ഐഎംഎഫിന് 56000 കോടി




സ്വന്തം ജനത പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്നതിലല്ല, മറിച്ച് യൂറോമേഖല സാമ്പത്തികപ്രതിസന്ധി നേരിടുന്നതിലാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കുണ്ഠിതം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഫണ്ട് അനുവദിക്കുന്നതിലല്ല, യൂറോമേഖലയെ കരകയറ്റാന്‍ വന്‍തുക അനുവദിക്കുന്നതിലാണ് അദ്ദേഹത്തിന് താല്‍പ്പര്യം.

മെക്സിക്കോയിലെ ലോസ് കാബോസില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗം ഇന്ത്യക്ക് പത്തു ബില്യണ്‍ ഡോളറാണ് നഷ്ടപ്പെടുത്തുന്നത്. അന്താരാഷ്ട്ര നാണയനിധിക്ക് പത്തു ബില്യണ്‍ ഇന്ത്യയുടെ സംഭാവനയായി നല്‍കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാനാണ് ഇത്. പത്തു ബില്യണ്‍ ഡോളര്‍ എന്നുപറഞ്ഞാല്‍ 56,000 കോടി രൂപ! ഇന്ത്യക്ക് താങ്ങാവുന്ന തുകയാണോ ഇത്?

യൂറോമേഖലയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുന്നതിന് ആരും എതിരല്ല. കരകയറ്റുന്നത് സ്വയം കരകയറിയിട്ടാകണം; സ്വയം മുങ്ങിത്താഴ്ന്നുകൊണ്ടാകരുത് എന്നുമാത്രം. ഐഎംഎഫിലേക്ക് ഇന്ത്യ അടയ്ക്കാനുള്ള തുകയില്‍ വീഴ്ചവരുത്തിയാല്‍ ആ നിമിഷം ഐഎംഎഫ് ഇന്ത്യയുടെ കഴുത്തിനുപിടിക്കും. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യ ഐഎംഎഫിലേക്ക് നിരുപാധികമായ ദാനം നടത്തുന്നത്! സായിപ്പന്മാരുടെ നിരയില്‍ ചെന്നുനിന്ന വേളയില്‍ കോട്ടും സ്യൂട്ടുമിട്ട നമ്മുടെ പ്രധാനമന്ത്രിക്ക് ദാനധര്‍മിഷ്ഠന്‍ എന്ന ഖ്യാതി കിട്ടിയാല്‍ കൊള്ളാമെന്നുതോന്നി. സമ്പന്ന രാഷ്ട്രങ്ങള്‍ കാട്ടാത്ത ദാനധര്‍മാദികള്‍ ഇന്ത്യക്കുവേണ്ടിയെന്നോണം മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. എത്ര കരുണാമയനായ പ്രധാനമന്ത്രി എന്ന് ഐഎംഎഫ് തലവന്മാര്‍ മന്‍മോഹന്‍സിങ്ങിനെ ശ്ലാഘിച്ചു. ഇന്ത്യയിലെ സാധാരണക്കാരന്റെയും അതിദരിദ്രന്റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയെടുക്കുന്ന പണമാണ് ഡോളറാക്കി ഐഎംഎഫിനു മുമ്പില്‍ അന്താരാഷ്ട്രവേദിയില്‍വച്ച് മന്‍മോഹന്‍സിങ് വാരിവിതറിയത്. വിലക്കയറ്റംകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ പൊറുതിമുട്ടുന്നു; കടക്കെണിയില്‍പ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്നു. പൊള്ളുന്ന ഈ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് മറയിടാന്‍ മന്‍മോഹന്‍സിങ് കണ്ട മാര്‍ഗംകൊള്ളാം.

ലോകത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനം കൈയടക്കിവച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ തലവന്മാര്‍ നിശബ്ദരായിരിക്കുന്ന വേളയിലാണ് ഈ ദരിദ്രരാജ്യത്തുനിന്ന് ചെന്ന് 56,000 കോടിയുടെ സഹായപ്രഖ്യാപനം നടത്തി മന്‍മോഹന്‍സിങ് കൈയടി വാങ്ങാന്‍ ശ്രമിച്ചത്. ആ കൈയടിയില്‍ അമര്‍ന്നുതാഴുന്നതല്ല ഇന്ത്യയില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്നവരുടെ കൂട്ടനിലവിളി. ഇപ്പോള്‍ ഐഎംഎഫിന് നല്‍കുന്ന ഭീമമായ തുകയുടെ പകുതി മതിയായിരുന്നു ഇന്ത്യയിലെ വെട്ടിക്കുറച്ച പ്രധാന സബ്സിഡികളാകെ പുനഃസ്ഥാപിക്കാന്‍. കഴിഞ്ഞ പൊതുബജറ്റിലൂടെ പെട്രോളിയംരംഗത്ത് 24,901 കോടി രൂപയുടെ സബ്സിഡിയാണ് വെട്ടിക്കുറച്ചത്. രാസവളരംഗത്ത് 6225 കോടിയുടെയും ഭക്ഷ്യധാന്യരംഗത്ത് 2177 കോടിയുടെയും സബ്സിഡിയാണ് വെട്ടിക്കുറച്ചത്. ഇപ്പോള്‍ 56,000 കോടി രൂപയാണല്ലോ യൂറോമേഖലയെ രക്ഷിക്കാന്‍ ദാനംചെയ്യുന്നത്. 28,929 കോടി രൂപയുണ്ടായിരുന്നെങ്കില്‍ ഈ സബ്സിഡികളെല്ലാം പൂര്‍ണമായും പുനഃസ്ഥാപിക്കാമായിരുന്നു. രാസവളത്തിന്റെയും പാചകവാതകത്തിന്റെയും ഭക്ഷ്യധാന്യത്തിന്റെയും ഒക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്താമായിരുന്നു; പട്ടിണി നിയന്ത്രിക്കാമായിരുന്നു; കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാമായിരുന്നു. പക്ഷേ, ഐഎംഎഫിന് ദാനംചെയ്യാനല്ലാതെ മന്‍മോഹന്‍സിങ്ങിന്റെ കൈവശം പണമില്ല ഇക്കാര്യങ്ങള്‍ക്കൊന്നും! ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലൂടെ ജനങ്ങളുടെ ജീവിതസാഹചര്യമറിഞ്ഞ് വളര്‍ന്നുവന്നയാളല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വ്യക്തിപരമായി ജനങ്ങളുടെ നാഡിമിടിപ്പ് അറിഞ്ഞുകൂടാ. ജനജീവിത ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുമില്ല. ഇത് വ്യക്തിപരമായി അദ്ദേഹത്തിന്റെ നില. ഇനി രാഷ്ട്രീയം നോക്കിയാലോ? കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ നയിക്കുന്നത്. ആ രാഷ്ട്രീയം സാധാരണക്കാരെയും പാവപ്പെട്ടവരെയുംകുറിച്ച് അല്‍പ്പമെങ്കിലും കരുതലുള്ള ഒന്നല്ല. ഇത് രണ്ടുംചേര്‍ന്നാല്‍ എന്താപത്താണുണ്ടാവുക എന്നത് ആവര്‍ത്തിച്ച് തെളിയുകയാണിവിടെ.

യൂറോമേഖലയ്ക്ക് എന്നുപറഞ്ഞ് ഐഎംഎഫിനെ കൊഴുപ്പിക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിങ് കോര്‍പറേറ്റ് മേഖലയെയും അതേപോലെ കൊഴുപ്പിക്കുന്നുണ്ട്. പെട്രോളിയം, രാസവളം, ഭക്ഷ്യധാന്യം എന്നീ ഇനങ്ങളില്‍ മാത്രമായി 28,929 കോടിയുടെ സബ്സിഡി ഒറ്റവര്‍ഷംകൊണ്ട് വെട്ടിക്കുറച്ച ഇതേ മന്‍മോഹന്‍സിങ് ഭരണമാണ് ഒറ്റവര്‍ഷംകൊണ്ടുതന്നെ കോര്‍പറേറ്റ് മേഖലയ്ക്കുള്ള സബ്സിഡി 69,727 കോടി രൂപ കണ്ട് ഉയര്‍ത്തിക്കൊടുത്തത്. കര്‍ഷകനില്ലാത്ത സബ്സിഡി കോര്‍പറേറ്റ് വമ്പന്മാര്‍ക്ക്! ഉപഭോക്താക്കളുടെമേല്‍ വന്നുവീഴുന്ന പരോക്ഷനികുതിയില്‍ ഒറ്റ ബജറ്റിലൂടെ 45,940 കോടി രൂപയുടെ വര്‍ധന വരുത്തിയ സര്‍ക്കാരാണിത്. പ്രോവിഡന്റ് ഫണ്ട് പലിശ 9.5 ശതമാനമായിരുന്നത് 8.25 ശതമാനമാക്കിച്ചുരുക്കി ജീവനക്കാരുടെ വിയര്‍പ്പുകാശുപോലും കൊള്ളയടിക്കുന്ന സര്‍ക്കാര്‍. അങ്ങനെ ജനങ്ങള്‍ക്ക് ദുസ്സഹഭാരങ്ങളല്ലാതെ തരിമ്പും ഇളവുനല്‍കാത്ത ഭരണമാണിത്. കോര്‍പറേറ്റുകള്‍ക്കുള്ള സബ്സിഡി 69,727 കോടികണ്ട് വര്‍ധിപ്പിച്ചു. അവരില്‍നിന്നുകിട്ടേണ്ട 5,29,432 കോടി രൂപ ഒറ്റയടിക്ക് എഴുതിത്തള്ളിയും ഈ ഭരണം അതിന്റെ കോര്‍പറേറ്റ് പക്ഷപാതിത്വം പ്രകടമാക്കി. ഇപ്പോഴിതാ പാവപ്പെട്ട ഇന്ത്യക്കാരെ പിഴിഞ്ഞുണ്ടാക്കുന്ന സത്തില്‍നിന്ന് 56,000 കോടിയെടുത്ത് ഐഎംഎഫിന് ദാനംചെയ്ത് അന്താരാഷ്ട്രവേദിയില്‍ പ്രധാനമന്ത്രി തന്റെ പേരും പെരുമയും വര്‍ധിപ്പിക്കാന്‍ നോക്കുകകൂടി ചെയ്യുന്നു. തിരിച്ചറിയപ്പെടേണ്ടതാണ് യുപിഎ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളും പക്ഷപാതിത്വങ്ങളും.

മഹിളാ കോണ്‍ഗ്രസും മടുത്തു !



കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഞെട്ടിക്കുന്നത് എന്നേ വിശേഷിപ്പിക്കാനാകൂ. യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം മറ്റൊരു പാകിസ്ഥാനാകുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃപരിശീലന ക്യാമ്പിന്റെ രാഷ്ട്രീയപ്രമേയം പറയുന്നത്. "ഈ ഭരണത്തില്‍ ജാതി- മത രാഷ്ട്രീയം വേരുറയ്ക്കുന്നു" എന്നാണ്, സ്വന്തം രാഷ്ട്രീയനേതൃത്വത്തിനുനേരെ കൈചൂണ്ടി മഹിളാ കോണ്‍ഗ്രസ് പറയുന്നത്. അവര്‍ തുടരുന്നു: ""സ്ത്രീകളെ പച്ച ബ്ലൗസ് ധരിപ്പിക്കുന്നതും സ്മാര്‍ട് സിറ്റി പരിപാടിയില്‍ "തൊപ്പി വച്ച പിള്ളേര്‍" മാത്രം വന്നതും 33 എയ്ഡഡ് സ്കൂള്‍ അനുവദിച്ചതും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക്- ഭൂമിദാനവും യാദൃച്ഛിക സംഭവങ്ങളായി കാണാനാകില്ല. ഭാഷയോ നിറമോ രഹസ്യമായോ പരസ്യമായോ അടിച്ചേല്‍പ്പിക്കുന്ന ഏതു നയവും വര്‍ഗീയതയായി കണക്കാക്കണം. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന് അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷത പ്രകടമാക്കണം."" സംഘപരിവാറിന്റെ വാക്കുകളല്ല ഇതെന്നോര്‍ക്കണം.

"അഞ്ചുവര്‍ഷം കൊണ്ട് ഒരു പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ലയായി മലപ്പുറം മാറുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് തന്നെ നല്‍കുന്ന മുന്നറിയിപ്പ്. അങ്ങനെയായാല്‍ മറ്റൊരു പാകിസ്ഥാനായി മലപ്പുറം മാറുമെന്നതില്‍ സംശയമില്ല. നിഷ്കളങ്കരായ സ്ത്രീകളെയാണ് പണവും സ്വാധീനവും ഉപയോഗിച്ച് മതം മാറ്റുന്നത്. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും" എന്നുപോലും പറയാന്‍ അറച്ചുനില്‍ക്കുന്നില്ല മഹിളാ കോണ്‍ഗ്രസ്. രണ്ടു പ്രശ്നങ്ങളാണ് ഇതില്‍ വായിച്ചെടുക്കാവുന്നത്. ഒന്നാമത്തേത്, കോണ്‍ഗ്രസ് അതിന്റെ മതനിരപേക്ഷസ്വഭാവത്തോട് പരിപൂര്‍ണമായി അകന്നുപോകുകയാണെന്നും ആ പാര്‍ടിക്കകത്ത് പച്ചയായ വര്‍ഗീയത പറയാനും പ്രവര്‍ത്തിക്കാനും വിലക്കുകള്‍ ഇല്ലാതായിരിക്കുന്നുവെന്നും. രണ്ടാമത്തെ സംഗതി, യുഡിഎഫ് ഭരണം കേരളത്തെ ഒരിക്കലുമില്ലാത്തവിധം അപകടകരമായി വര്‍ഗീയവല്‍ക്കരിച്ചിരിക്കുന്നു എന്നതാണ്. പ്രമേയരൂപത്തില്‍ പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത വിധമാണ് മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനകത്തുതന്നെ ഈ ചിന്ത രൂപപ്പെട്ടതെങ്കില്‍, സമൂഹത്തില്‍ അതുണ്ടാക്കിയേക്കാവുന്ന ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ അര്‍ഥത്തിലും വര്‍ഗീയത പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെയും മന്ത്രിസഭാതീരുമാനത്തെയും മുഖവിലയ്ക്കെടുക്കാതെയാണ്, ഏരിയ ഇന്റന്‍സീവ് ഡെവലപ്മെന്റ് പരിപാടിയില്‍പ്പെട്ട മലബാറിലെ 35 വിദ്യാലയങ്ങള്‍ എയ്ഡഡ് സ്കൂളുകളാക്കുമെന്ന വാശിയില്‍ വിദ്യാഭ്യാസവകുപ്പ് ഉറച്ചുനിന്നത്. കലിക്കറ്റ് സര്‍വകലാശാലയുടെ 40 ഏക്കര്‍ സ്ഥലം ലീഗ് വിലാസം ട്രസ്റ്റുകളെ ഏല്‍പ്പിക്കാനുള്ള തീരുമാനം, അതേ സര്‍വകലാശാലയില്‍ത്തന്നെ 38 സ്വാശ്രയ കോളേജ് ആരംഭിക്കുന്നതില്‍ 28 എണ്ണവും ലീഗ് പ്രമാണിമാര്‍ക്ക് തീറെഴുതിക്കൊടുക്കല്‍, പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ പിതാവിന്റെപേരിലുള്ള ട്രസ്റ്റിന് തദ്ദേശസ്ഥാപനങ്ങള്‍ 15 കോടിയോളം രൂപ സംഭാവന നല്‍കണമെന്ന ഉത്തരവ്, മലപ്പുറത്തെ മുസ്ലിംലീഗ് എംഎല്‍എയുടെ കൊലവിളിപ്രസംഗക്കേസ് ഏകപക്ഷീയമായി അവസാനിപ്പിച്ചത്, ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എംഎല്‍എയെ പൊലീസിനെ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നത്- ഇങ്ങനെ യുഡിഎഫിലെ സ്വാധീനം ഉപയോഗിച്ച് മുസ്ലിം ലീഗ് അനേകമനേകം അത്യാചാരങ്ങളാണ് നടത്തിയെടുക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്തുവന്നത് ജാതി- മത ശക്തികള്‍ കൂട്ടത്തോടെയാണ്. ഇന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നതും വിവിധ ജാതി- മത- സങ്കുചിത ശക്തികളില്‍നിന്ന് ഇരന്നുവാങ്ങിയ സഹായത്തിന്റെ ബലത്തിലാണ്. അങ്ങനെ സഹായം നല്‍കിയ ഓരോ ശക്തിക്കും നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. അവ നടപ്പാക്കുമ്പോള്‍ ഇതരകക്ഷികള്‍ക്ക് അതൃപ്തിയുണ്ടാകും; ഭിന്നതയും വൈരുധ്യവും വളരും. ഇതിന്റെയെല്ലാം ആത്യന്തികഫലം കേരളീയസമൂഹത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറതന്നെ ഇളക്കുംവിധം വര്‍ഗീയ-വിഭാഗീയചിന്ത വളരും എന്നതാണ്. അത്തരമൊരു സൂചനയാണ് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ വായിച്ചെടുക്കാവുന്നത്. നിയമസഭയിലെ 20 സീറ്റ് ഭരണത്തെ സ്വന്തംവഴിക്ക് നയിക്കാനുള്ള ഈടുവയ്പായി മുസ്ലിംലീഗ് കാണുമ്പോള്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒട്ടും വിട്ടുകൊടുക്കാതെ സ്വന്തം നിലയ്ക്ക് ഭരണം നയിക്കുന്നു. ഞാനാണ് മുഖ്യമന്ത്രി എന്ന് ഇവരെ ഓര്‍മിപ്പിക്കേണ്ട ഗതികേട് ഉമ്മന്‍ചാണ്ടിക്ക് വരുന്നു. കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് ഭരണത്തെ ദുരുപയോഗം ചെയ്യുന്നതില്‍ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ പിന്തുണയും സഹായവും ഉറപ്പാക്കിയും വിവാദങ്ങള്‍ കത്തിച്ചും പൊലീസിനെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷത്തിനുനേരെ കടന്നാക്രമണം അഴിച്ചുവിട്ടും യുഡിഎഫിന്റെ നാറുന്ന കഥകളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണമെന്നാല്‍ കൊള്ളയടി മാത്രമായിരിക്കുന്നു. "മിക്കപ്പോഴും ശുഷ്കമായ അജന്‍ഡയാണ് മന്ത്രിസഭായോഗങ്ങളില്‍ ഉണ്ടാകുന്നതെന്നും പുതിയ പദ്ധതിയൊന്നും വരുന്നില്ലെന്നു"മുള്ള മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ ഈ അവസ്ഥ തെളിഞ്ഞുകാണാം.

ഏതെങ്കിലുമൊരു കക്ഷിയെ മാത്രം കുറ്റപ്പെടുത്തി മറ്റുള്ളവര്‍ക്ക് കൈകഴുകാനാകില്ല. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ജീര്‍ണതയും തെറ്റായ നയങ്ങളും തന്നെയാണ് പ്രശ്നം. അത് വര്‍ഗീയതയാണ്; അതിന്റെ അപകടമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് അക്കാര്യം ഭാഗികമായെങ്കിലും തുറന്നുപറഞ്ഞിരിക്കുന്നു. സ്വന്തം പാളയത്തുനിന്നുതന്നെയുള്ള ഈ കുറ്റപ്പെടുത്തലിനെ കോണ്‍ഗ്രസ് മുഖവിലയ്ക്കെടുത്തില്ലെങ്കില്‍, വര്‍ഗീയതകളോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ കേരളം കൂടുതല്‍ അപകടങ്ങളിലേക്കാണ് പതിക്കുക. അധികാരം ലഭിക്കാനുള്ള വഴി വര്‍ഗീയപ്രീണനമാണെന്ന ബോധം കോണ്‍ഗ്രസ് ഉപേക്ഷിക്കാത്തിടത്തോളം കേരളത്തിന്റെ തലയ്ക്കുമുകളില്‍ ഈ വാള്‍ തൂങ്ങിക്കിടക്കും. മതനിരപേക്ഷത സംരക്ഷിക്കാനും മതസ്പര്‍ധ വളരാതിരിക്കാനും വര്‍ഗീയതയെ പിടിച്ചുതളയ്ക്കാനും ആദ്യം കോണ്‍ഗ്രസിനെയാണ് നിലയ്ക്കുനിര്‍ത്തേണ്ടത് എന്നാണ് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തിന്റെ യഥാര്‍ഥ സന്ദേശം.